കണ്ണൂർ: ആക്ടിലെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അമ്പായത്തോട് മട്ടന്നൂർ വിമാനത്താവളം 4 വരി പാതയുടെ 11 - വൺ നോട്ടിഫിക്കേഷൻ ഇറങ്ങിയതെന്ന് ആരോപണം. പരാതിയും ആക്ഷേപങ്ങളും ബോധിപ്പിക്കാൻ 60 ദിവസം സമയം അനുവദിക്കണമെന്നാണ് 2013 ലെ ഭൂമി ഏറ്റെടുക്കൽ, ന്യായമായ നഷ്ടപരിഹാരം നിശ്ചയിക്കൽ, സുതാര്യത, പുനരധിവാസം, പുനസ്‌ഥാപനം എന്നിവയ്ക്കുള്ള അവകാശ നിയമത്തിൽ ഉള്ളതെന്നും എന്നാൽ നവംബർ 6 ന് നടത്തിയ വിജ്ഞാപനത്തിൽ വെറും 15 ദിവസം മാത്രമാണ് നൽകിയിട്ടുള്ളതുമെന്നാണ് ആക്ഷേപം. 40 കിലോമീറ്റർ ദൂരം വരുന്ന ഒരു നാല് വരി പാത കടന്നു പോകുന്നയിടങ്ങളിൽ 84.906 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. 1950 കോടി രൂപയുടെ പദ്ധതി എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സാമൂഹികാഘാത പഠന റിപ്പോർട്ട് പ്രകാരം 1699. കോടി മാത്രമാണ് തുകയുള്ളതെന്ന് കണ്ടെത്തിയിരിക്കുകയാണ്.കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ നിന്ന് നിർമിക്കുന്ന നാല് വരി പാത സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ബോധിപ്പിക്കാൻ 15 ദിവസം അനുവദിച്ച സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ സ്‌ഥലം ഉടമകളും കെട്ടിടം ഉടമകളും യോഗം ചേർന്നു തുടങ്ങി.പരാതികളും ആക്ഷേപങ്ങളും 15 ദിവസത്തിനകം ബോധിപ്പിക്കാനാണ് സ്ഥലം ഉടമകളുടെ പരിശ്രമം. 2568 കൈവശക്കാരിൽ നിന്നാണ് 84.906 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. രേഖകളുടെ പുതുക്കലിനോ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലത്തിൻ്റെ ഉടമസ്‌ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ രേഖാ മൂലം നൽകനുള്ളതാണ് 11 വൺനോട്ടിഫിക്കേഷൻ. റോഡ് കണക്ടിവിറ്റി പാക്കേജ് ഓഫ് കണ്ണൂർ ഇൻ്റർനാഷനൽ എയർപോർട്ട് കണ്ണൂർ സ്പെഷൽ എൽഎ തഹസിൽദാർക്കാണ് പരാതി നൽകേണ്ടത്. നിശ്ചിത തീയതിക്ക് ശേഷം നൽകുന്ന ആക്ഷേപങ്ങളും പരാതി സമർപ്പിക്കുന്ന വ്യക്‌തിക്ക് ഭൂമിയുടെ മേലുള്ള അവകാശത്തിൽ സുതാര്യത ഇല്ലാത്തതുമാണെങ്കിൽ ആക്ഷേപ പത്രിക നിരസിക്കപ്പെടുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെബ് സൈറ്റിൽ നേരത്തെ ലഭ്യമാക്കിയിരുന്നു. വയനാടിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കാനെന്ന പേരിലാണ് നാല് വരി പാത നിർമിക്കുന്നതെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മുതൽ കണ്ണൂർ ജില്ലയിലെ കേളകം, കണിച്ചാർ, പേരാവൂർ, മാലൂർ പഞ്ചായത്തുകളിൽ കൂടി കടന്നു പോയി മട്ടന്നൂരിൽ എത്തിച്ചേരുന്നതാണ് റോഡ്. അമ്പായത്തോട് ബോയ്സ് ടൗൺ വരെ മലയോര ഹൈവേ യെന്ന പേര് നൽകി പരമാവധി 12 മീറ്റർ വരെ വീതിയിലാണ് റോഡ് നിർമിക്കുക. ചുരത്തിൽ ലഭ്യമാകുന്ന പരമാവധി വീതിയിൽ നിർമിക്കുമെന്നും ആണ് പ്രഖ്യപിച്ചിട്ടുള്ളത്. ഇപ്പോൾ ചുരത്തിൽ പലയിടങ്ങളിലും 4 മീറ്റിൽ താഴെയാണ് വീതിയുള്ളത്. മണ്ണിടിച്ചിലും കല്ല് വീഴ്ചയുമുള്ള റോഡെന്ന നിലയിൽ പണികൾ അത്ര സുഗമമല്ല. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, കൊളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം എന്നീ വില്ലേജുകളിലായുള്ള ഏകദേശം 40 കിലോമീറ്റർ ദൂരം മാത്രമാണ് 4 വരി പാതയായി നിർമിക്കുന്നത്. എന്നാൽ പ്രചാരണങ്ങളിൽ മട്ടന്നൂർ മുതൽ മാനന്തവാടി വരെ 4 വരി പാതയാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
Following the unannounced alignment change, the 60 days to file a complaint have been reduced to just 15 days.




















